മറ തീർത്തു കൊണ്ട് ഉയർന്നു നിൽക്കുന്ന മതിലുകൾ ഭൗതികമായ പ്രതിരോധത്തോടൊപ്പം പ്രകൃതിയുടെ അനിതരമായ നിലനിൽപ്പിലും തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്. തെരുവുകളെയും നാടിനെയും കൂടുതൽ ഇടുങ്ങിയതാക്കുകയും നാടിന് ദുർബ്ബലമായ ലോകച്ഛായ പകർന്നു നൽകുകയും ചെയ്യുന്നു.
വരണ്ട കാഴ്ചകളുടെ വിമ്മിഷ്ടം അപ്പുറത്തും ഇപ്പുറത്തും കെട്ടി നിർത്തി, തുറന്ന ഇടങ്ങളെയും മനസ്സുകളെയും അന്യവൽക്കരിച്ച് പുകയുടെ കറുത്ത മാറാലകളെയും പൊടികളെയും സൂക്ഷിക്കുകയും പൊലിപ്പം കുറഞ്ഞ മങ്ങിയ പ്രഭയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
മതിലുകൾ ജനാധിപത്യ ഇടങ്ങളെയും സ്വാതന്ത്ര്യത്തെയും പ്രതിനിധീകരിക്കുകയില്ല. അത് അടഞ്ഞ അധ്യായങ്ങളെ കൂടുതൽ ഉറപ്പുള്ളതാക്കുന്നു. ജലത്തിനെയും കാറ്റിനെയും മർമ്മരങ്ങളെയും തടയുന്നു. പച്ചപ്പുകളുടെ സമതലങ്ങളെയും താഴ്‌വാരങ്ങളെയും ചേരികൾ ആയി പരിവർത്തനപ്പെടുത്തുന്നു. വിശാലമായ രഹസ്യാത്മകതകളെ സിമൻ്റും കൃത്രിമ കല്ലും കൊണ്ട് അടക്കുന്നു. വിദൂരവും അനന്തവുമായ കാഴ്ചകളെ നരച്ച ഇടനാഴികൾക്കുള്ളിൽ പരിധികൾ നിശ്ചയിച്ച് കുരുക്കിയിടുന്നു..
നമുക്ക് വേണ്ടത് നരച്ചുറച്ച തടവറകൾ അല്ല. പ്രകൃതിയുടെ അനന്തവും സമ്മോഹനവും ദൂരൂഹവുമായ വീക്ഷണങ്ങളിൽ ആശ്ചര്യപ്പെടുന്ന സ്വതന്ത്ര വാതായനങ്ങളെയാണ്. മതിലുകൾ പൊളിച്ചു കളയേണ്ടതുണ്ട്.
എഴുതിയത് - അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)

Comments
Post a Comment